Wednesday, 14 November 2012

കേരളത്തിലേക്ക് പദ്ധതി കൊണ്ടുവരാന്‍ ധൈര്യമില്ലെന്ന് ആന്റണി

Published on  14 Nov 2012



തിരുവനന്തപുരം: യു.ഡി.എഫ്. സര്‍ക്കാരിന് പ്രതിരോധമന്ത്രി എ.കെ.ആന്റണിയുടെ രൂക്ഷവിമര്‍ശം. കേരളത്തിലേക്ക് പദ്ധതികള്‍ കൊണ്ടുവരാന്‍ തനിക്കിപ്പോള്‍ ധൈര്യമില്ലെന്ന് പറഞ്ഞ ആന്റണി കഴിഞ്ഞ സര്‍ക്കാരിനെ പുകഴ്ത്തുകയും ചെയ്തു. ഇടതുസര്‍ക്കാരിന്റെ കാലത്ത് തന്റെ വകുപ്പിന്റെ കീഴിലുള്ള അകമഴിഞ്ഞ് പിന്തുണയ്ക്കുകയാണ് വി.എസ്. അച്യുതാനന്ദനും എളമരം കരീമും ചെയ്തതെന്നും എന്നാല്‍ കഴിഞ്ഞ ഒന്നര, രണ്ടുവര്‍ഷമായി ആ സാഹചര്യമില്ലെന്നും ആന്റണി പറഞ്ഞു.

തിരുവനന്തപുരത്ത് ബ്രഹ്മോസ് പദ്ധതിയുടെ പുതിയ നിര്‍മ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ആന്റണി. പദ്ധതികള്‍ കൊണ്ടുവരാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കരടുകള്‍ ഉണ്ടായിരിക്കുന്നു. ഈ കരടുകള്‍ മാറ്റപ്പെടണം. എനിക്ക് വേണ്ടി വാദിക്കാന്‍ ആരുമില്ലെങ്കില്‍ പിന്നെ എന്തിന് വേണ്ടിയാണ് ഇത്ര ബുദ്ധിമുട്ടുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷമായി പ്രതിരോധവകുപ്പിന്റെ ഒരു പദ്ധതിയും കേരളത്തിലേക്ക് അനുവദിച്ചിട്ടില്ല.

ഇത് ആരുടെ കുറ്റമാണ് എന്ന് തനിക്കറിയില്ല. മന്ത്രിസ്ഥാനം എപ്പോള്‍ വേണെങ്കിലും നഷ്ടപ്പെടാം. ഇടതു സര്‍ക്കാരിന്റെ കാലത്ത് താന്‍ ചില പദ്ധതികള്‍ അവിടെ തീരുമാനിക്കുക മാത്രമേ ചെയ്തിരുന്നുള്ളൂ. ബാക്കിയെല്ലാം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നടപ്പിലാക്കുകയായിരുന്നു. 2007 മുതല്‍ 2011 വരെ കലവറയില്ലാതെ പിന്തുണ ലഭിച്ചു. പുതിയ പദ്ധതികളെക്കുറിച്ച് കുഞ്ഞാലിക്കുട്ടിയോടും ഉമ്മന്‍ചാണ്ടിയോടും കാണുമ്പോഴെല്ലാം പറയാറുണ്ട്. അവര്‍ നോക്കാം നോക്കാം എന്ന് പറയാറുണ്ട് എന്നല്ലാതെ ഒരു പദ്ധതിയ്ക്ക് വേണ്ടിയും ഇതുവരെയും ആരും തന്നെ സമീപിച്ചിട്ടില്ലെന്നും ആന്റണി തുറന്നടിച്ചു.

മറ്റ് വ്യവസായങ്ങള്‍ പോലെയല്ല പ്രതിരോധവകുപ്പിന്റെ കീഴിലുള്ളത്. നിങ്ങളുടെ പിന്തുണയില്ലാതെ എന്ത് ധൈര്യത്തിലാണ് കേന്ദ്ര പദ്ധതികള്‍ക്കായി താന്‍ ശ്രമിക്കുകയെന്ന് സദസ്സിനെ നോക്കി ചോദിച്ച ആന്റണി താന്‍ ഒരു നല്ല ഭാഷാ പണ്ഡിതനായിരുന്നെങ്കില്‍ വി.എസിന്റെ കീഴിലുള്ള സര്‍ക്കാരിനെ ഇതിലും നന്നായി അഭിനന്ദിക്കുമായിരുന്നുവെന്നും പറഞ്ഞു